കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി രക്തത്തിലെ ആന്റി ബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റ് സംവിധാനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും.

കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റി ബോഡി ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന രീതിയാണിത്. വൈറസിനെ തുരത്താന്‍ ആന്റിബോഡിക്ക് കഴിയുമോയെന്ന ന്യൂട്രലൈസേഷന്‍ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവില്‍ അത് പ്രായോഗികമല്ല. ഉയര്‍ന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളില്‍ വൈറസ് കള്‍ച്ചര്‍ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. അതിനാല്‍ ഐജിജി എലൈസ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ജര്‍മനിയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടു വരുന്നത് നിലവില്‍ പ്രായോഗികമല്ലാത്തതിനാലാണ് രാജീവ് ഗാന്ധി സെന്ററില്‍ തന്നെ ഇത് സജ്ജമാക്കുന്നത്. പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ രക്തദാനത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

പ്ലാസ്മ ചികിത്സയ്ക്കായി രോഗം ഭേദമായ 55 കിലോയെങ്കിലും തൂക്കമുള്ള വ്യക്തിയുടെ സമ്മതത്തോടെ 800 മില്ലിലീറ്റര്‍ രക്തമാകും ഒരു തവണ എടുക്കുക. നിശ്ചിത ഇടവേളയില്‍ ഒരാളില്‍ നിന്ന് 2 തവണ രക്തമെടുക്കാനായാല്‍ 8 പേര്‍ക്ക് ഉപകരിക്കുമെന്നാണ് കണക്ക്. രക്തദാനത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

Content Highlight: Kerala to done Plasma Treatment for Covid 19 in a Week