ചെെനയിൽ നിന്നെത്തിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളിലെ അപാകതയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയ്ക്ക് ചൈനയില്‍ നിന്ന് കിട്ടിയത് മുഴുവന്‍ മോശം ടെസ്റ്റിങ് കിറ്റുകളാണെന്നും എം.പി ലാഡ് ഫണ്ട് മുഴുവന്‍ ചിലവാക്കുന്നത് ഇത്തരം പാഴ്‌സാധനങ്ങള്‍ വാങ്ങാനാണോയെന്നും തരൂര്‍ ട്വീറ്റില്‍ ചോദിച്ചു. ഇത്തരത്തില്‍ ജനങ്ങളുടെ പണം നശിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ശശി തരൂര്‍ ചോദിച്ചു.
ചൈനയില്‍ നിന്നെത്തിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജസ്ഥാൻ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ റിസള്‍ട്ടില്‍ കൃത്യതയില്ലെന്ന് അറിയിച്ചതോടെയാണ് പരിശോധന താൽകാലികമായി നിര്‍ത്താന്‍ ഐ.സി.എം ആര്‍ നിര്‍ദേശിച്ചത്.
ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് എത്തിച്ചത്. കേടുപാടുകളുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യത്തില്‍ ഐ.സി.എം ആര്‍ അന്വേഷണം നടത്തിവരികയാണ്.
content highlights: Did Govt Suspend MPLAD Funds for Faulty Kits, Asks Tharoor







