ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ്

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതികള്‍ക്ക് മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. 1897 ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.

ഇതോടെ ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കും. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ എന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

അതേസമയം ആരോഗ്യപ്രവത്തകരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും ശിക്ഷ ലഭിക്കുക. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരുമെന്നും ഓര്‍ഡിനന്‍സ് വ്യക്തമാകുന്നുണ്ട്.

Content Highlight: Union Government amend the ordinance to rescue the health department staffs