മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍ വേണം എന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരുമായി മാത്രമാണ് ചര്‍ച്ച നടത്തുക എന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യമേ അറിയിച്ചിരുന്നു. കേരളത്തിന്റെ നിലപാട് നേരത്തേ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തന്നെ കേരളത്തിന്റെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ധരിപ്പിച്ചിരുന്നു, കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് നേരത്തെ തന്നെ ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം സ്വീകരിച്ചിരുന്നു.ലോക്ക് ഡൗണ്‍ സംബന്ധിച്ച് ശ്രദ്ധാപൂപര്‍വ്വമായ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ഭാഗികമായ ലോക്ക് ഡൗണ്‍ മെയ് 15 വരെ തുടരാവുന്നതാണെന്നാണ് കേരളത്തിന്റെ അഭിപ്രായം . അതിന് ശേഷമുള്ള സാഹചപ്യം പരിഗണിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാം. തൊട്ട് മുമ്പത്തെ ആഴ്ചയില്‍ കൊവിഡ് കേസ് പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടം പൊതുഗതാഗതം എന്നിവ നിയന്ത്രിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കാം എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ആള്‍ക്കൂട്ടങ്ങള്‍ പൊതുഗതാഗതം എന്നിവ നിയന്തിച്ചും സാമൂഹിക അകലം പാലിച്ചും ലോക്ക് ഡൗണ്‍ പിന്‍ലവലിക്കുന്നത് പരിഗണിക്കും. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ന് സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.13 പേരുടെ ഫലം നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിനുള്ളവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ഒരാള്‍ക്ക് രോഗം വന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 121 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

Content Highlight: Semi lock down declared in Kerala up to May 15