കൊറോണ ഡ്യൂട്ടിക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരും; സേവനം 24 മണിക്കൂര്‍

കാസര്‍ഗോഡ്: കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അധ്യാപകരേയും നിയോഗിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ കാസര്‍ഗോഡ് അധ്യാപകരെ നിയോഗിക്കാനാണ് തീരുമാനം. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.

മറ്റ് രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിക്കായി കൂടുതല്‍ ആളുകളെ ആവശ്യമുള്ളത് കൊണ്ടാണ് അധ്യാപകരെ നിയോഗിക്കുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കും.

അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ഗതാഗതം ഇല്ലാത്ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി വാഹനത്തില്‍ എത്തിച്ചായിരിക്കും സേവനം ഉറപ്പാക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Content Highlight: Kerala planned to adopt the service of teachers too in Covid defense