ലോകത്താകെ കൊവിഡ് മരണം 2.39 ലക്ഷം കടന്നു; 34 ലക്ഷത്തോടടുത്ത് രോഗബാധിതരും

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,443 ആയി. 33,98,458 പേര്‍ക്കാണ് ലോകത്താകെ കോവിഡ് ബാധിച്ചിരിക്കുന്നത്. 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകരാജ്യങ്ങളിലടക്കം സ്ഥിതി വളരെ മോശമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റവുമധികം തകര്‍ന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 11,31,015 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 65,748 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. 161,563 പേര്‍ രോഗമുക്തി നേടി. 903,704 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,15,222 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (7,538), മിഷിഗന്‍ (3,866), മാസച്യുസെറ്റ്‌സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെന്‍സില്‍വാനിയ (2,651), കലിഫോര്‍ണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,236 ആയി. 2,07,428 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 24,594 പേരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്.

ബ്രിട്ടണില്‍ 27,510 പേരാണു കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതോടെ യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍. സ്‌പെയിനില്‍ 24,824 പേരും ജര്‍മനിയില്‍ 6,736 പേരും കോവിഡ് ബാധിച്ചു മരിച്ചു.

Content Highlight: Covid Death exceeds over 2.39 lakh over the World