പ്രവാസികള്‍ ഈയാഴ്ച മുതല്‍ നാട്ടിലേക്ക്; ആദ്യം രാജ്യത്ത് തിരിച്ച് എത്തുക മാലിയില്‍ നിന്നുള്ള സംഘം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പ്രവാസികളെ തിരികെ എത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ ഒഴിപ്പിക്കല്‍ ദൗത്യം ആദ്യം തുടങ്ങുന്നത് മാലിയില്‍ നിന്നും. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലിയില്‍ നിന്ന് കൊച്ചിയിലെത്തിക്കും. കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍ തയ്യാറാക്കി കഴിഞ്ഞു.

കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തല്‍കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസും ആയി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാര്‍ ആക്കുക. നാല്‍പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കുകയും സമ്മതപത്രം നല്‍കുന്നവരെ മാത്രം ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരിക.

Content Highlight: The expatriates come back to Kerala from this week, First group is from Mali