കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; രാജധാനിയില്‍ കേരളത്തിലെ സ്‌റ്റോപ്പുകളില്‍ നിന്ന് കയറാനാവില്ല

ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലം രാജ്യ തലസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അനുവദിച്ച ഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ കേരളത്തിലെ സ്റ്റോപ്പുകളില്‍ നിന്ന് ആളുകളെ കയറ്റരുതെന്ന ആവശ്യം റെയില്‍വേ അംഗീകരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ സര്‍ക്കാര്‍ കര്‍ശനമായി വിലക്കിയിരിക്കുന്നതിനാലാണ് ഇത്. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിനാണ് ഇന്ന് തിരുവനന്തപുരത്തെത്തുന്നത്.

സംസ്ഥാനത്തിനിടയില്‍ നിന്നും കയറാന്‍ ആരെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കില്‍ ടിക്കറ്റ് റദ്ദാക്കുമെന്നും പണം തിരികെ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു. ടിക്കറ്റ് എടുത്തവരുടെ ഫോണിലേക്ക് ഇത് സംബന്ധിച്ച സന്ദേശം കൈമാറുമെന്നും അതികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ നിലവിലെ സാഹചര്യ പ്രകാരം, ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പൊലീസിന്റെ പ്രത്യേക പാസെടുക്കണം.

ഇന്ന് 9.55 നാണ് രാജധാനി എക്‌സ്പ്രസ് കോഴിക്കോടെത്തുക. തെര്‍മല്‍ സ്‌കാനിംഗിന് ശേഷം രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഇവരെ കൊണ്ടുപോവാനെത്തുന്ന വാഹനവും കര്‍ശനമായി പരിശോധിക്കും. ചൊവ്വാഴ്ച പകല്‍ 12.30-ഓടെയാണ് നിസാമുദ്ദീനില്‍നിന്നു ട്രെയിന്‍ പുറപ്പെട്ടത്. വരുന്ന ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തും. മാത്രമല്ല കേരളത്തിലെ സ്റ്റേഷനുകളില്‍നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: Rajadhani Express cancelled inter district tickets according to Kerala requests