ചൈനയില്‍ പുതിയ 57 കൊറോണ വൈറസ് കേസുകള്‍ കൂടി; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കെന്ന് റിപ്പോര്‍ട്ട്

ബീജിംങ്: കൊവിഡ് 19 ന്റെ ഉത്ഭവ സ്ഥാനമായിരുന്ന ചൈനയില്‍ പുതിയതായി 57 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തോത് കുറഞ്ഞ് വന്ന ഏപ്രിലിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ഡിസംബറോടെ ആരംഭിച്ച കൊവിഡ് മഹാമാരിയെ മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും ലോക്ക്ഡൗണിനും ശേഷമായിരുന്നു ചൈന പിടിച്ച് കെട്ടിയത്. പുതിയ കേസുകള്‍ തെക്ക് ബീജിംങിലെ മാംസ, പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

സ്ഥിരീകരിച്ച കേസുകളില്‍ 36 എണ്ണം പ്രാദേശിക കേസുകളാണെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീണ്ടും കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബീജിങ്ങിലെ മാര്‍ക്കറ്റിന് സമീപത്തെ 11 റസിഡന്‍ഷ്യല്‍ ഏസ്റ്റേറ്റുകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ബീജിങ്ങില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കറ്റില്‍ നിന്ന് രോഗവ്യാപനം ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍, വെയര്‍ഹൗസുകള്‍, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവയിലെ പുതിയതും ശീതീകരിച്ചതുമായ മാംസം, കോഴി, മത്സ്യം എന്നിവ കേന്ദ്രീകരിച്ച് നഗരത്തിലുടനീളം ഭക്ഷ്യ സുരക്ഷാ പരിശോധന നടത്താന്‍ ബീജിംഗിന്റെ മാര്‍ക്കറ്റ് സൂപ്പര്‍വൈസേഷന്‍ അധികൃതര്‍ ഉത്തരവിട്ടു. അതോടൊപ്പം തന്നെ
സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും അടച്ചു.

Content Highlight: China reports 57 new Covid 19 cases, concern