നിയന്ത്രിക്കാനാവാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 17,296 കേസുകള്‍

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കായ 17,296ലേക്ക് കുതിച്ച് രാജ്യത്തെ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,90,401 ആയി ഉയര്‍ന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.

407 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,89,463 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,637പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 77,76,228 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 2,15,446 സാമ്പിളുകള്‍ ഇന്നലെ ഒറ്റ ദിവസം മാത്രം പരിശോധിച്ചിരുന്നു.

രോഗ തീവ്രത ഏറ്റവും കൂടിയ സംസ്ഥാനമായി മഹാരാഷ്ട്ര തന്നെ തുടരുകയാണ്. 63,357 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഡല്‍ഹിയും തമിഴ്‌നാടും കൊവിഡിനെ പിടിച്ചു കെട്ടാന്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

Content Highlight: India records 17,296 Covid cases which is the highest single day spike