കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്ലാസ്മ ബാങ്ക് തയാറാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആണിതെന്നും കൊവിഡ് ഭേദമായ രോഗികള്‍ പ്ലാസ്മ ദാനം ചെയ്യുന്നതില്‍ മടി കാണിക്കരുതെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സിലാണ് പ്ലാസ്മ ബാങ്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഡോക്ടറുടെ അനുമതിയോടെ പ്ലാസ്മ ആവശ്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റൂട്ടുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിതര്‍ 5.5 ലക്ഷത്തിലേക്കടുത്തു. ഇന്നലെ മാത്രം 19,459 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 16,459 ലേക്ക് ഉയര്‍ന്നു. 3ലക്ഷത്തിലധികം രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. 2 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ലോകത്ത്, 5 ലക്ഷം മരണം ഇതുവരെ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ആകെ കൊവിഡ് കേസുകള്‍ 10 ദശലക്ഷം കടന്നു. അമേരിക്കയാണ് കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇന്ത്യ നാലാം സ്ഥാനത്താണ്.

Content Highlight: Plasma Banks starts in Delhi as the Covid cases rise