സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചു

covid death kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് ഇരിങ്ങാലക്കുടി സ്വദേശി ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 42 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലുമാണ് കൊവിഡ് പോസിറ്റീവായത്.

രോഗത്തിൻ്റെ ഉറവിടെ വ്യക്തമല്ല. കൊവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായും വ്യക്തമല്ല. ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ബുധനാഴ്ച വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു.

വൈപ്പിന്‍ കുഴിപ്പള്ളി എസ്.ഡി കോണ്‍വെന്‍റിലെ കന്യാസ്ത്രീയാണ് മരിച്ചത്. പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.

Content Highlights; covid death kerala