കേരള ജനതയെ കണ്ണീരണിയിച്ച് വീണ്ടും ഒരു ഓഗസ്റ്റ് 7. മണ്ണിടിച്ചലായും വിമാന അപകടമായും ഓഗസ്റ്റ് 7 മലയാളക്കരയ്ക്ക് വീണ്ടുമൊരു ദുരന്തദിനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് കവളപ്പാറയിൽ അപകടമുണ്ടായപ്പോൾ ഈ വർഷം അപകടത്തിന് സാക്ഷിയായയത് ഇടുക്കിയും കോഴിക്കോടുമാണ്. കഴിഞ്ഞ വർഷത്തെ കാലവർഷക്കടുതിയിൽ വയനാട് പുത്തുമലയിൽ സംഭവിച്ച സമാന സംഭവം തന്നെയാണ് ഇത്തവണ ഇടുക്കി രാജമലയിലെ പെട്ടിമുടിയിലും സംഭവിച്ചത്. 2019 ഓഗസ്റ്റ് 8 നായിരുന്ന വയനാട് കവളപ്പാറയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.
ഓഗസ്റ്റ് എട്ടിന് രാത്രി 7.50-ന് ഉരുള്‍പൊട്ടി കുതിച്ചെത്തിയ മണ്ണും മലവെള്ളവും എടുത്തു കൊണ്ടുപോയത് 59 ജീവനുകളെയായിരുന്നു. ഇന്നും എത്രപേര്‍ മരിച്ചുവെന്ന കാര്യം വ്യക്തമല്ല. മണ്ണിനടിയിലായെന്നു വിശ്വസിക്കുന്ന 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മണ്ണിനടിയില്‍ ഇപ്പോഴും ബാക്കി 11 പേര്‍ കിടപ്പുണ്ടെന്നതു ഞെട്ടിക്കുന്ന യാഥാര്‍ഥ്യമായിത്തന്നെ ഇപ്പോഴും അവശേഷിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ സാധ്യമായ എല്ലാ രീതിയിലും ഇവിടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
കവളപ്പാറയുടെ ഓർമ്മയിൽ നിന്നും കേരളക്കര ഉണർന്നു വരുന്നതിന് മുൻപേയാണ് മൂന്നാർ രാജമലയിലെ ദുരന്തവും.
പുത്തുമല ദുരന്തത്തിന് ഒരു വർഷം തികയുമ്പോഴാണ് ഈ നടുക്കുന്ന വാർത്തയും. അര നൂറ്റാണ്ടിനിടെ ഇടുക്കിയിലുണ്ടായ 30 ൽ പരം വലിയ ഉരുൾപൊട്ടലിൽ കൂടുതലും പാതിരാത്രിയിലും പുലർച്ചയുമാണ്. പ്രതിരോധം അസാധ്യമായ സമയത്തെ അപകടത്തിൽ ഇതുവരെ 22 പേരുടെ ജീവനാണ് നഷ്ടമായത്. മണ്ണും കല്ലും നിറഞ്ഞ മലയിടിഞ്ഞിറങ്ങിയ ഉരുൾപൊട്ടലിൽ നാല് എസ്‌റ്റേറ്റ് ലയങ്ങളാണ് പൂർണ്ണമായും ഒലിച്ചുപോയത്.
ആദ്യം ചെറിയ വിറയൽ, തുടർന്ന് വലിയ ശബ്ദത്തോടെ മലമുകളിൽനിന്ന് ആർത്തലച്ചുവന്ന മലവെള്ളം; നിമിഷങ്ങൾക്കകം എല്ലാം തകർത്തതായി പ്രദേശവാസികൾ പറഞ്ഞു. ഒന്നും ചെയ്യാനാവാത്ത നിസ്സഹായത അവരുടെ വാക്കുകളിലും കണ്ണീരിലും നിഴലിച്ചു. സമീപ ലയങ്ങളിലുള്ളവർ അറിഞ്ഞു വന്നപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായി. വീടുകളുള്ള സ്ഥലം വെറും കല്ലുംമണ്ണും നിറഞ്ഞ ദുരന്തഭൂമിയായി മാറുകയായിരുന്നു. ഒരാഴ്‌ച തുടർച്ചയായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു. മൊബൈൽ കവറേജ് കുറവുള്ള മേഖലയായതിനാൽ പുറം ലോകം അറിയാനും വൈകി. രാത്രി മുഴുവൻ നല്ല മഴയായിരുന്നതിനാൽ ആളുകളെല്ലാം വീടുകളിൽ തന്നെയായിരുന്നു. പുലർച്ചെ നടന്ന അപകടം പുറം ലോകമറിയുന്നത് രാവിലെ ഏഴിനു ശേഷമാണ്.
കെഡിഎച്ച്പി നയമക്കാട് എസ്റ്റേറ്റ് പെട്ടിമുടി ഡിവിഷനിലെ ഈ ലയങ്ങളിൽ ഏകദേശം 25 മുതൽ 30 കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപ ലയങ്ങളിലെല്ലാം കൂടി 300 ഓളം തോട്ടം തൊഴിലാളികളും താമസിക്കുന്നുണ്ട്. ഉരുൾപൊട്ടൽ വിവരം അറിഞ്ഞതോടെ യുദ്ധ കാലാടിസ്ഥാനത്തിലുള്ള രക്ഷാ പ്രവർത്തനമാണ് നടക്കുന്നത്. ഇടുങ്ങിയ കാട്ടുപാതയും പ്രതികൂല കാലാവസ്ഥയും കോവിഡ് മഹാമാരിയുമെല്ലാം രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും അതൊന്നും വക വയ്‌ക്കാതെയാണ് പ്രവർത്തനം പുരോഗമിക്കുന്നത്.
ഇതിൻ്റെ ആഘാതത്തിൽ നിന്നും വിട്ടുമാറുന്നതിന് മുൻപാണ് മറ്റൊരു അപകടം കൂടി നടക്കുന്നത്.
190 ഓളം യാത്രക്കാരുമായി ദുബായിൽ നിന്നും കോഴിക്കോട്ടെക്കെത്തിയ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെടുകയായിരുന്നു. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം രണ്ടായി പിളരുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും 18 പേർ മരണപെടുകയും ചെയ്തത്.
Content Highlights; kerala flood rajamala landslide munnar idukki and kozhikkode plan crash