ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി ബിഎസ്എഫ്

ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയത്. വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്.

തുരങ്കമുഖത്ത് മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകള്‍ക്കു മുകളില്‍ പാകിസ്താന്‍ മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു. കറാച്ചി, ശങ്കര്‍ഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ എഴുതിയിരിക്കുന്നത്. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നല്‍കിയിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമാകുന്ന ഇത്തരം നിര്‍മിതികള്‍ മേഖലയില്‍ ഇനിയുമുണ്ടോ എന്നറിയാന്‍ ബി.എസ്.എഫ്. വ്യാപക പരിശോധനയും നടത്തി. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന.

Content Highlight: BSF detects tunnel along India-Pak border in Jammu