യാത്രക്കാരില്‍ രണ്ട് തവണയും കൊവിഡ് രോഗികള്‍; എയര്‍ ഇന്ത്യ സേവനം റദ്ദാക്കി ദുബായ്

ദുബായ്: എയര്‍ ഇന്ത്യയുടെ സേവനം താല്‍കാലികമായി നിര്‍ത്തി വെച്ച് ദുബായ്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെയുള്ള 15 ദിവസങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സേവനം ഒഴിവാക്കുന്നതായി ദുബായ് ഭരണാധികാരികള്‍ അറിയിച്ചത്. തുടര്‍ച്ചയായ രണ്ട് തവണയും ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് എത്തിച്ച യാത്രക്കാരില്‍ കൊവിഡ് രോഗികളെ കണ്ടെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനം അധികൃതര്‍ സ്വീകരിച്ചത്.

എയര്‍ ഇന്ത്യയില്‍ ദുബായില്‍ എത്തിയ കൊവിഡ് രോഗികളുടെ എല്ലാ ചികിത്സാ ചിലവും എയര്‍ ഇന്ത്യ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് മഹാമാരി ഘട്ടങ്ങളിലെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യയും കൊവിഡ് പോസിറ്റീവ് ആയ രോഗികളും ചെയ്തതെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിമര്‍ശിച്ചു.

ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നും ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ച ശേഷം മാത്രമേ ഇന്ത്യ-ദുബായ് വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കൂവെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Content Highlight: Dubai suspends Air India Express flights for 15 days for flying coronavirus positive patients twice