കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ദർ. നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും പരിശോധനകൾ വർധിപ്പിച്ചും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ആഴ്ചകളിലെ പ്രതിദിന വർധന ഇരുപതിനായിരത്തിനു മുകളിലാകാനുള്ള സാധ്യതകൾ കൂടുതലാണെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.
ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രത്തോളം രോഗബാധ വർധിക്കുന്നു എന്ന് കണക്കാക്കുന്ന മൂവിങ് ഗ്രോത് റേറ്റിൽ 7 ദിവസത്തെ കണക്ക് നോക്കുകയാണെങ്കിൽ കേരളത്തിലേത് 28 ആണ്. ദേശീയ ശരാശരി വെറും 7. ഇതേ കണക്ക് 30 ദിവസത്തെത് നോക്കുകയാണെങ്കിൽ കേരളത്തിലേത് 96 ഉം ദേശീയ ശരാശരി 46 ഉം ആണ്. മൂവിങ് ഗ്രോത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയലധികമാണ് കൊവിഡ് രോഗികളുടെ വർധന. കഴിഞ്ഞ ദിവസങ്ങളിലെ മരണ നിരക്ക് പരിശോധിച്ചാൽ തിരുവനന്തപുരത്തെ മാത്രം വർധന 140 ശതമാനം ആണ്.
പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയാൽ മാത്രമേ ഗുരുതരമായ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുകയുള്ളു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ ക്രിട്ടിക്കൽ കെയർ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഇല്ല എന്ന വലിയ പ്രതിസന്ധി സർക്കാരിന് മുന്നിലുണ്ട്. തിരവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴികെ ക്രിട്ടിക്കൽ കെയറിൽ വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടർമാർ സർക്കാർ മേഖലയിൽ ഇല്ല എന്നതും വലിയ തിരിച്ചടിയാണ്.
Content Highlights; covid 19 situation risky in kerala death rate may rise warn experts