കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

Guidelines for discharging a covid patient 

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗ രേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പ് വരുത്താനാണ് ഡിസ്ചാർജ് മാർഗനിർദേശങ്ങൾ പുതുക്കിയത്. പല കാറ്റഗറികളിലായി തിരിച്ചായിരിക്കും രോഗികളെ ഡിസ്ചാർജ് ചെയ്യുക. 

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ പോസിറ്റീവായി പത്താമത്തെ ദിവസം ആൻ്റിജൻ ടെസ്റ്റ് നടത്തണം. നെഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യാം. നെഗറ്റീവായിലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാകുമ്പോൾ ഡിസ്ചാർജ് ചെയ്യാം. കാറ്റഗറി എ, ബി വിഭാഗത്തിലെ രോഗികളെ പോസിറ്റീവായി പത്ത് ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ ഡിസ്ചാർജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാകുമ്പോൾ ഡിസ്ചാർജ് ചെയ്യാം.

കാറ്റഗറി സിയിൽ അഥവാ ഗുരുതര കൊവിഡ് രോഗമുള്ളവരെ ആദ്യം പോസിറ്റീവായി പതിനാല് ദിവസത്തിന് ശേഷം റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലാതെയിരിക്കുകയും ആരോഗ്യനില തൃപ്തികരമാവുകയും ചെയ്യുമ്പോൾ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. പോസിറ്റീവാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യാം

എല്ലാ വിഭാഗത്തിലേയും രോഗികൾ ഡിസ്ചാർജ് ചെയ്ത ശേഷം ഏഴ് ദിവസം ക്വാറൻ്റീനിൽ കഴിയണം. അനാവശ്യ യാത്രകളും സാമൂഹവുമായുള്ള ഇടപെടലും ഒഴിവാക്കണം. പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല. 

content highlights: Guidelines for discharging a covid patient