സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും കേസിലെ മറ്റ് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാടിന് ശിവശങ്കറിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇഡി. ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പണത്തിന്റെ ഉടമസ്ഥവകാശമില്ലെന്ന് ബോധ്യപ്പെട്ടങ്കിലും പണം ലോക്കറില്‍ സൂക്ഷിക്കുന്നതടക്കം ഓരോ ഘട്ടത്തിലും ശിവശങ്കറിന്റെ ഇടപാടുണ്ടായിട്ടുള്ളതായി ഇഡി കണ്ടെത്തിയിരുന്നു.

സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കള്ളപ്പണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ച പണത്തില്‍ ശിവശങ്കറിന്റെ പണമുണ്ടോയെന്നും, തന്റേതു കൂടിയാണെന്നതിന്റെ അടിസ്ഥാനത്തിലാണോ ലോക്കര്‍ തുറക്കുന്നതിനും പണം സൂക്ഷിക്കുന്നതിനും ശിവശങ്കര്‍ താല്‍പര്യം കാണിച്ചതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

മൂന്ന് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെയും ഇഡി ചോദ്്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Content Highlight: ED to question Swapna And Sivasankar together