‘അടുത്ത യുദ്ധക്കളം ബംഗാള്‍’; ബിഹാര്‍ വിജയാശംസയില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാറിലെ വന്‍ ഭൂരിപക്ഷ വിജയത്തില്‍ അഭിനന്ദന പ്രസംഗത്തില്‍ ബംഗാളിനെ ഉന്നം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന്റെ പേരോ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരോ എടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം തുടര്‍ച്ചയായ വിജയം നേടിയതിന് പിന്നാലെ വന്‍ ആഘോഷങ്ങളാണ് ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ നടക്കുന്നത്.

ബിജെപി പ്രവര്‍ത്തകരെ കൊല ചെയ്യുന്ന നടപടി ജനാധിപത്യത്തില്‍ സ്വീകാര്യമല്ലെന്നാണ് ബംഗാളിനെയും മമത ബാനര്‍ജിയെയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. അതിന് ഉത്തരവാദികളായവര്‍ ജനങ്ങളാല്‍ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ബിഹാര്‍ വിജയം ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കിയാല്‍ തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാമെന്ന് ചിലര്‍ കരുതുന്നതായും എന്നാല്‍ അവര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കേണ്ടതില്ലെന്നും മോദി പറഞ്ഞു. ഇത് ജനാധിപത്യമാണെന്നും ഇവിടെ ജനങ്ങളാണ് സംസാരിക്കുന്നതെന്നും ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ കൊല ചെയ്ത സംഭവം ഉയര്‍ത്തികാട്ടി മമതക്കെതിരെയും ത്രിണമൂലിനെതിരെയും പ്രചാരണായുധം തൊടുത്ത് വിടാനുള്ള ശ്രമമാണ് ബിജെപി ആലോചിക്കുന്നത്. രണ്ടര വര്‍ഷത്തിനുള്ളില്‍ 100 ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ മരിച്ചതായാണ് ബിജെപിയുടെ വാദം.

Content Highlight: In Bihar Victory Speech, PM’s Message For Next Poll Battleground Bengal