ബിഹാറില്‍ ഇന്ന് എന്‍ഡിഎ യോഗം; സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിക്കും

പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് വിജയിച്ച എന്‍ഡിഎ സഖ്യം ഇന്ന് യോഗം ചേരും. വെള്ളിയാഴ്ച്ച നിതീഷ് കുമാറിന്റെ വീട്ടില്‍ അനൗപചാരിക യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇന്ന ഔദ്യോഗികമായി പാര്‍ലമെന്ററി യോഗം ചേരുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്ത് സത്യപ്രതിജ്ഞ തിയതിയും തീരുമാനിക്കും. എന്‍.ഡി.എ. യോഗത്തില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകള്‍ വീതവും ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പ്പ് സുരക്ഷിതമാക്കാന്‍ 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് 12 പേരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങള്‍ക്കും എന്‍ഡിഎ രൂപം നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് നാല് സഖ്യകക്ഷികളുടെ എംഎല്‍എമാരുടെ യോഗവും ചേരുന്നുണ്ട്. മുന്നണി നേതാവിനെ തെരഞ്ഞെടുത്ത ശേഷം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദം ഉന്നയിക്കാനാണ് നിതീഷ് കുമാറിന്റെ തീരുമാനം. മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിക്ക് പകരം മുതിര്‍ന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ബി.ജെ.പി. ആലോചിക്കുന്നത്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ നിതീഷ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

Content Highlight: NDA Meeting in Bihar held today