പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി കാലാവധി നീട്ടി വിജിലന്‍സ് കോടതി

തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹം കുഞ്ഞിന്റെ ജുഡീഷ്യവല്‍ കസ്റ്റഡി കാലാവധി നീട്ടി നല്‍കി മുവാറ്റുപുഴ വിജിലന്‍സ് കോടതി. രണ്ടാഴ്ച്ചത്തേക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. ഇബ്രാഹം കുഞ്ഞ് നിലവില്‍ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സ തുടരാനാണ് തീരുമാനം.

ഡിസംബര്‍ 16 വരെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജുഡീഷ്യല്‍ കാലാവധി. ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും പെറ്റീഷന്‍ ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അര്‍ബുധ ബാധിതനായി ആശുപത്രിയില്‍ തുടരുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനിടയില്‍ കൃത്യമായ ഇടവേള നല്‍കണമെന്നും മാനസിക ആരോഗ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ പാടില്ലെന്നും കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlight: Judicial Custody period of V K Ebrahim Kunju extended