വാവാ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രം നിർത്തണമെന്ന് വനം വകുപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

Forest Department Letter Against Snake Master Program

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെ, പാമ്പുകളെ പിടിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനംവകുപ്പിൻ്റെ നിർദേശം. ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍  നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് (കൈരളി) മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു.

അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടികൂടുന്നത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കാൻ ഇടയാക്കുന്നുവെന്ന് കത്തില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നത് ജനങ്ങള്‍ക്ക് തെറ്റായ അറിവ് നല്‍കുന്നുവെന്നും വനം വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യവാസ മേഖലകളില്‍ നിന്ന് പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വിട്ടയക്കുന്ന പ്രക്രിയ കൃത്യവും ഉത്തരവാദിത്വപരവുമായ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറിക്കിയിട്ടുണ്ട്. ഇതനുസരിച്ച് പാമ്പുകളെ പിടികൂടി ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതും, പ്രസിദ്ധിക്കായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

content highlights: Forest Department Letter Against Snake Master Program