വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഇത്തരം നീക്കങ്ങൾ മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാകുമെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. സംസ്ഥാന സമിതി ചേര്‍ന്ന ശേഷമായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.
ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാല്‍ മുദ്ര’ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത ഇത്തരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദ്ദത്തില്‍ ആക്കുവാനും കീഴ്പ്പെടുത്തുവാനും ഉള്ള നീക്കത്തിന് ഇത് വഴിവെയ്ക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹലാല്‍ മുദ്ര പതിച്ചുള്ള വിപണനം നിരോധിക്കണം. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു.
എരുമേലി മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തില്‍ പുറത്ത് പറയാന്‍ കഴിയാത്ത ഗുരുതരമായ രഹസ്യങ്ങള്‍ ഉണ്ട് എന്ന് കേരളാ പൊലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാന്‍ ആണെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കാണാതാകുന്നു. പലരെ കുറിച്ചും തുടരന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാന്‍ സഹായിക്കുന്ന ജെസ്നയുടെ കേസില്‍ പൊലീസ് തന്നെ ഒളിച്ചു കളി നടത്തുകയാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
content highlights: Hindu Aikya Vedi Against Halal Stickers