അഭ്യൂഹങ്ങള്‍ക്ക് വിട; ജാക് മാ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

ഹാങ്ഷു: ദീര്‍ഘകാലത്തെ ഒളിവ് ജീവിതത്തിന് ശേഷം ചൈനീസ് ബിസിനസ്സ് മാഗ്നറ്റും, ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകനുമായ ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ദീര്‍ഘകാലമായി പൊതുവേദിയില്‍ എത്താത്തതിനെക്കുറിച്ച് നിലവധി ഊഹാപോഹങ്ങള്‍ വാണിജ്യ ലോകത്ത് നിന്നുയര്‍ന്നിരുന്നു. ഇതിന് പിന്നലെയാണ് ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത് ഒണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ ജാക് മാ പ്രത്യക്ഷപ്പെട്ടത്.

ഒക്ടോബറില്‍ ഷാങ്ഹായിലെ ഒരു പരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാ ചൈനീസ് സര്‍ക്കീരിന്റെ അപ്രീതിക്ക് കാരണമാകുന്നത്. തുടര്‍ന്ന്ജാക് മായ്‌ക്കെതിരെയും ആലിബാബയ്ക്ക് നേരെയും അന്വേഷണം നീളുകയായിരുന്നു. പിന്നീട് രണ്ട് മാസത്തിലധികമായി അദ്ദേഹം പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഇതോടെ, ജാക്ക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്‌തെന്നും തടങ്കിലാക്കിയെന്നതടക്കമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് എത്തിയത്. ആലിബാബയുടെ വെബ്‌സൈറ്റില്‍ നിന്നു പോലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഇന്ത്യയില്‍ പേടിഎം, പേടിഎം മാള്‍, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, സ്നാപ്ഡീല്‍ തുടങ്ങിയവയില്‍ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.

Content Highlight: Jack Ma, Missing For Months, Emerges for First Time Since China Crackdown