വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തുള്ള സമവായം വേണ്ടെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

മുംബൈ: വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തിട്ട് ഇടതു മുന്നണിയുമായി സമവായം വേണ്ടെന്ന് ആവര്‍ത്തിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം. പാലാ ഉള്‍പ്പെടെ നിലവില്‍ വിജയിച്ചിട്ടുള്ള ഒരു സീറ്റും വിട്ട് കൊടുക്കേണ്ടെന്ന് പവാര്‍ പറഞ്ഞതായി മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയില്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കാപ്പന്റെ പ്രതികരണം.

ഒന്നാം തിയതി ശരദ് പവാറും പ്രഫുല്‍ പട്ടേലും ഡല്‍ഹിയിലെത്തും. എ.കെ. ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, മാണി സി കാപ്പന്‍ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും. ശരദ് പവാറുമായി കേരളത്തില്‍ ഇതുവരെ നടന്ന രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സംസാരിച്ചതായി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് വിട്ടു കൊടുക്കണമെന്ന് ഇത് വരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാലാ സീറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എന്നാല്‍ സീറ്റ് വിഷയത്തില്‍ യാതൊരു അവകാശ വാദവും ഉന്നയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് കേരളത്തില്‍ പൊതു സ്വീകാര്യതയുണ്ടെന്നും അതിനാല്‍ തന്നെ ജോസ് കെ മാണി മത്സര രംഗത്തുണ്ടാകുമെന്നും റോഷി പ്രതികരിച്ചു. എവിടെ മത്സരിക്കണമെന്ന തീരുമാനം മുന്നണിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Mani C Kappan press meet after discussion with Sharad Pawar