സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം; എതിർത്ത യു.പി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാതാവിനെയും ഡോക്ടറെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് കാണാൻ അനുവാദമുളളത്. മാധ്യമങ്ങളെ കാണരുതെന്ന് നിർദേശമുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന യു.പി സർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി. മനുഷ്യത്വപരമായ കാരണങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. 

കാപ്പന്റെ മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ ഇടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള പത്ര പ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും എന്ന് വിശേഷിപ്പിച്ച് കാപ്പന് വേണ്ടി കേരളത്തില്‍ പോസ്റ്റാറുകളും ബാനറുകളും ഉയരുന്നതായി ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി ഹാജര്‍ ആയ തുഷാര്‍ മേത്ത വാദിച്ചു. കേരളം മുഴുവന്‍ കാപ്പനെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

എന്നാൽ രോഗശയ്യയില്‍ ആയിരുന്ന അമ്മയെ കാണാന്‍ അബ്ദുല്‍ നാസര്‍ മദിനിക്ക് മുമ്പ് ഉപാധികളോടെ ജാമ്യം അനുവദിച്ച കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവസാന നിമിഷങ്ങളില്‍ ഒരു അമ്മയ്ക്ക് മകനെ കാണുന്നതിനെ മനുഷ്യത്വപരമായാണ് കാണേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കപ്പാന്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് ഉത്തരവില്‍ രേഖപെടുത്തണം എന്ന തുഷാര്‍ മേത്തയുടെ ആവശ്യത്തെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

content highlights: Jailed Kerala Journalist Siddique Kappan Gets 5 Days’ Bail To Meet Mother