16 രാജ്യങ്ങളെ മറികടന്ന് പുതിയ നേട്ടവുമായി ‘മിന്നൽ മുരളി’

ലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ചിത്രം അർഹമായിരിക്കുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് മിന്നൽ മുരളി. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അം​ഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാർഡിലും ചിത്രം തിളങ്ങി.

‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.