ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴേ; അമേരിക്കക്ക് തിരിച്ചടിയായി കൊവിഡ് 19

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എണ്ണവില ചരിത്രത്തിലാദ്യമായി വന്‍ തകര്‍ച്ചയിലേക്ക്. ക്രൂഡ് ഓയില്‍ യുഎസ് വിപണിയില്‍ പൂജ്യത്തിലും താഴേക്കാണ് നിലംപതിച്ചത്. -37.63 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. ലോകത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായി ബാധിച്ചത് അമേരിക്കയിലാണ്.

ഇതിന്റെ പ്രതിഭലനമാണ് ഇപ്പോള്‍ എണ്ണവിലയിലും പ്രകടമായിരിക്കുന്നത്. പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുന്നു. മാത്രമല്ല റിഫൈനറികളിലെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതോടെയാണ് അമേരിക്കയുടെ സ്ഥിതി ഗുരുതരമായത്.

ഇതോടെ ആഗോള എണ്ണ വിപണിയും ആശങ്കയിലായിരിക്കുകയാണ്. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല. കൊറോണ വൈറസ് ബാധ അമേരിക്കയുടെ മറ്റേതൊക്കെ മേഖലകളില്‍ ആഘാതം സൃഷ്ടിക്കുമെന്ന് കണ്ടുതന്നെ അറിയണം. കൊറോണയെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും അമേരിക്കയുടെ തല്‍സ്ഥിതിക്ക് തിരിച്ചടിയായി.

Content Highlight: American Crude oil price less than worthless due to Covid 19