കോവിഡ് ആശങ്കാകേന്ദ്രമായി റഷ്യ; ഞായറാഴ്ച മാത്രം 10,633 പോസിറ്റീവ് കേസുകള്‍

മോസ്‌കോ: റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഞായറാഴ്ച 10,633 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്.

ഇതോടെ റഷ്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1.34 ലക്ഷമായി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യക്ക് ഇപ്പോള്‍ ഏഴാം സ്ഥാനമാണ്. അമേരിക്കയാണ് ഒന്നാമത്. ശനിയാഴ്ച 9,623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 1280 പേരാണ് റഷ്യയില്‍ ഇതുവരെ മരിച്ചത്. ഇതില്‍ 50 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് റഷ്യന്‍ കൊറോണ വൈറസ് റെസ്‌പോണ്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.

തലസ്ഥാനമായ മോസ്‌കോയിലാണ് കൂടുതല്‍ രോഗികള്‍. രാജ്യത്തെ രോഗികളില്‍ പകുതിയിലധികവും മോസ്‌കോയിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുതിപ്പുണ്ടാകുന്നത്.

Content Highlight: Russia become hot spot of Covid