കശ്മീര്‍ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമം

ന്യൂഡല്‍ഹി: അതിര്‍ത്തി രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ സ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരം. ഇതിനായി ചൈനയില്‍ നിന്ന് പാകിസ്താന്‍ ഡ്രോണുകള്‍ ഓര്‍ഡര്‍ ചെയ്തതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷനല്‍ ട്രേഡ് കമ്പനിയെന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് പാകിസ്താന്‍ ഡ്രോണുകള്‍ വാങ്ങുന്നതെന്നാണ് വിവരം.

ചൈനീസ് ഡ്രോണായ സെയ് ഹോങ്-4 ( സി.എച്ച്-4) ന്റെ നിരവധി യൂണിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാക് സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ എന്ന സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 10 അഗസംഘം ചൈന സന്ദര്‍ശിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഡ്രോണുകള്‍ പാകിസ്താന്‍ സൈന്യത്തിന് ലഭ്യമായി തുടങ്ങുമെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.

1300 കിലോയോളം ഭാരമുള്ള പെലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് സി.എച്ച്-4 ഡ്രോണുകള്‍. നിലവില്‍, ഇറാഖ്, ജോര്‍ദ്ദാന്‍ എന്നിവടങ്ങളിലെ സൈന്യങ്ങള്‍ ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.

Content Highlight: Pakistan planned to deploy Chinese drones in Kashmir Loc