കൊവിഡ് ആഘാതം: വന്‍ തോതില്‍ സ്വര്‍ണ്ണം വിറ്റഴിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍

കൊവിഡ് മഹാമാരിയുടെ ആഘാതം മറികടക്കാന്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വിറ്റഴിച്ച് വിവധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. 2010ന് ശേഷം ഇത്രയധികം വില്‍പ്പന ഇതാദ്യമായാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഉസ്ബസ്‌കിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് വില്‍പ്പന നടത്തിയത്. തുര്‍ക്കിയിലെയും ഉസ്ബസ്‌കിസ്താനിലെയും കേന്ദ്ര ബാങ്കുകള്‍ 22.3 ഉം 34.9 ഉം ടണ്‍ സ്വര്‍ണമാണ് വില്‍പ്പന നടത്തിയത്. വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്ന് നിന്നതിനാല്‍ രാജ്യങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 12.1 ടണ്‍ സ്വര്‍ണമാണ് വിറ്റത്. മൂന്‍വര്‍ഷത്തെ ഇതേപാദത്തില്‍ 141.9 ടണ്‍ സ്വര്‍ണം വാങ്ങിയ സ്ഥാനത്താണിത്. അതേസമയം, 2009നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണത്തിന്റെ ആവശ്യകത നിലവിലുള്ളതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. സ്വര്‍ണ വില ഉയര്‍ന്നതോടെ ഇന്ത്യയിലും ചൈനയിലും സ്വര്‍ണാഭരണ ഉപഭോഗത്തിന് വന്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.

Content Highlight: Central banks sell gold for first time in decade as Covid hits economy