സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 വയസ്സാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്‍പ്പനയും ഇതോടൊപ്പം നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വിതരണവും തടയുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കരട് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.

അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയും നല്‍കേണ്ടിവരും. നിരോധിത മേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം.

നിലവില്‍ 18 വയസ്സു വരെയുള്ളവര്‍ക്കാണ് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കുള്ളത്. പ്രായ പരിധിക്ക് താഴെയുള്ളവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയും വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്.

Content Highlight: Govt proposes to increase Legal age of smoking to 21 years