ഐശ്വര്യ റായിയെ അധിക്ഷേപിച്ച് ട്രോൾ; ഖേദം പ്രകടിപ്പിച്ചും നീക്കം ചെയ്തും വിവേക് ഒബ്റോയ്

ഐശ്വര്യ റായ്‌യെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രോള്‍ ട്വിറ്ററില്‍ ഇട്ട ശേഷം എറ്റു വാങ്ങിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ട്രോള്‍ പിന്‍വലിച്ച് മാപ്പും പറഞ്ഞ് വിവേക് ഒബ്‌റോയ്. ഒറ്റനോട്ടത്തില്‍ തമാശയും നിരുപദ്രവകരമെന്നും തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തോളമായി താന്‍ 2000ല്‍ അധികം പെണ്‍കുട്ടികളെ ശാക്തീകരിക്കാനായി സമയം ചിലവഴിച്ചിട്ടുണ്ട്. ഒരു സ്ത്രീയോടും താന്‍ അപമര്യാദയായി പെരുമാറിയെന്നതു ചിന്തിക്കാന്‍ പോലുമാകില്ല എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.

തന്റെ പ്രവൃത്തി ഏതെങ്കിലും സ്ത്രീയ്ക്ക് തെറ്റായി തോന്നിയെങ്കില്‍ അതു പരിഹരിക്കപ്പെടേണ്ടതാണ്. അതിന് മാപ്പ് പറയുന്നു. ട്വീറ്റ് ഡിലീറ്റും ചെയ്യുന്നു എന്നും ഒബ്‌റോയ് കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഒബ്‌റോയ് തന്റെ ട്വിറ്ററില്‍ ഐശ്വര്യാ റായ് സല്‍മാന്‍ ഖാനോടൊപ്പവും ഒബ്‌റോയോടൊപ്പവും അഭിഷേക് ബച്ചന്‍, മകള്‍ ആരാദ്യ എന്നിവരോടൊപ്പവും നില്‍ക്കുന്ന മൂന്ന് വ്യത്യസ്ഥ ചിത്രങ്ങള്‍ കൊണ്ടുള്ള ട്രോള്‍ പങ്കു വച്ചത്. തെരഞ്ഞെടുപ്പ് പോള്‍ ഫലങ്ങള്‍ ഐശ്വര്യാ റായുടെ സിനിമാ ബന്ധങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ‘ഹഹാ! ക്രിയാത്മകം! ഇവിടെ രാഷ്ട്രീയമില്ല.. ജീവിതം മാത്രം’ എന്ന അടിക്കുറിപ്പോടെ ട്വീറ്ററില്‍ പങ്കു വച്ചത്.

ട്രോള്‍ ആളുകള്‍ വ്യാപകമായി ഏറ്റെടുക്കുകയും പ്രശസ്ത സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ഒബ്‌റോയോടുള്ള പ്രതിഷേധം അറിയിക്കുകയുെ ചെയ്തിരിന്നു. ദേശീയ വനിതാ കമ്മീഷന്‍ ഒബ്‌റോയ്ക്ക് നോട്ടീസും അയച്ചിരുന്നു. വിഷയത്തില്‍ മാപ്പു പറയേണ്ടതില്ലെന്ന നിലപാടിലായിരുന്ന ഒബ്‌റോയ് പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ട്രോള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.