കാശ്മീരിൽ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയക്കുന്നു; അമിത് ഷാ

ജമ്മു കാശ്മീരിൽ വിഘടനവാദികള്‍ സ്‌കൂളുകള്‍ അടപ്പിക്കുന്നു. എന്നിട്ട് അവര്‍ അവരുടെ മക്കളെ വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കും അയക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്‍ അവതരിപ്പിക്കെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വിഘടനവാദികളായ 130 പേരുടെ കുടുംബങ്ങളിലെ അംഗങ്ങള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തുണ്ടെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഇവരുടെ പട്ടിക തന്റെ കൈവശമുണ്ട്. ഒരു വിഘടനവാദി നേതാവിന്റെ മകന്‍ സൗദിയിലാണ് ജോലി ചെയ്യുന്നത്. മാസം 30 ലക്ഷം രൂപ ഇയാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും അതിഷ് ഷാ കൂട്ടിച്ചേര്‍ത്തു.