കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി

ബെംഗളുരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഒടുവില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോവാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. സഭയിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും സമയപരിധിയില്ലാതെ സംസാരിക്കാന്‍ അനുമതി നല്‍കുകയും ചര്‍ച്ച പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് നീളുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.

എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയായ ശ്രീമന്ത് പാട്ടീലിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ട് വന്നു. ഇന്നലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ റിസോര്‍ട്ടില്‍ വച്ച് നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി എട്ടുമണി മുതല്‍ കാണാനില്ലെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയതാണെന്നും തിരിച്ചെത്തുമെന്നും കെപിസിസി പറഞ്ഞു.

മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് മന്ത്രി പദത്തില്‍ തുടരാനാവില്ലെന്ന് ഉറപ്പാണ്.