മോഹനൻ നായരുടെ വ്യാജ ചികിത്സക്കെതിരെ പരാതിയുമായി ക്യാപ്സ്യൂൾ കേരള

capsule kerala

നിയമവിരുദ്ധ ചികിത്സ നടത്തി ആളുകളുടെ ജീവൻ അപായപ്പെടുത്തിയ മോഹനൻ നായർ എന്ന വ്യാജ വെെദ്യനെതിരെ ക്യാപ്സ്യൂൾ കേരള എന്ന കൂട്ടായ്മ പരാതി നൽകി. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ അവകാശവാദങ്ങളുടെ പ്രചാരണം നടത്തി ക്യാൻസർ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ  തുടങ്ങി കുട്ടികളിലെ ജനിതക വൈകല്യങ്ങൾ വരെയുള്ള അതീവ ശ്രദ്ധയും, പരിചരണവും ആവശ്യമുള്ള രോഗങ്ങൾ വരെയാണ് മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന ഇദ്ദേഹം  ചികിത്സിച്ചു വന്നിരുന്നത്. 

ഇത്തരം രോഗവസ്ഥകളിൽ ശരീരത്തിൽ നടക്കുന്ന രാസ ജൈവ പ്രക്രിയകൾ സങ്കീർണ്ണമായതിനാൽ ആവശ്യമായ പഠനവും, തുടർ നിരീക്ഷണം നടത്താനുള്ള കഴിവും ആവശ്യമാണ്.  എന്നാൽ മോഹനൻ നായരുടെ സംഭാഷണങ്ങൾ, വീഡിയോ എന്നിവ ശ്രദ്ധിച്ചാൽ അത്തരം അറിവുകൾ അദ്ദേഹത്തിന് ഇല്ല എന്നത് വ്യക്തമാണ്. 

2018 ഏപ്രിൽ 13 ലെ സുപ്രീംകോടതി വിധി പ്രകാരം മതിയായ യോഗ്യത ഇല്ലാതെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം എന്നീ പേരുകളിൽ അദ്ദേഹം നടത്തിവരുന്ന ചികിത്സ നിയമ വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ആണ് ശ്രീ.മോഹനൻ നായരുടെ കപട അവകാശ വാദങ്ങളിൽ കുടുങ്ങി ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടവരുടെ  വിവരങ്ങൾ ഉൾപെടെ ചേർത്തുകൊണ്ട്‌ ഇദ്ദേഹത്തിന്റെ ചികിത്സയും, ചികിത്സാ പ്രചാരണങ്ങളും തടയണം എന്നവശ്യപ്പെട്ടുകൊണ്ട്‌ ക്യാപ്സ്യൂൾ കേരള , കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകൾ മുൻപാകെ പരാതി നൽകിയത്.  

മോഹനൻ നായരുടെ ചികിത്സയിൽ കുടുങ്ങി രോഗാവസ്ഥ ഗുരുതരമായിട്ടുള്ള  രോഗികളും മരണപ്പെട്ടവരുടെ കുടുംബങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.