വാഹനങ്ങളുടെ നികുതി കുറച്ചേക്കും; കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍

വാഹനങ്ങളുടെ നികുതി കുറയ്ക്കനൊരുങ്ങി കേന്ദ്രം. കാറുകളുടേയും ബൈക്കുകളുടേയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കാനാണ് തീരുമാനം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. വാഹന നിര്‍മാണ മേഖല വന്‍ നഷ്ടത്തിലേക്ക് നീങ്ങുന്ന സാചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.

അതേസമയം കേന്ദ്രത്തിന്റെ നടപടി തങ്ങളുടെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എതിര്‍ക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യം. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൗനം തുടരുന്ന സാഹചര്യമാണ്.

വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 20ന് ഗോവയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ക്കുമെന്ന് കേരള ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

പത്തു ശതമാനം നികുതി കുറക്കുക വഴി വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയില്‍ എട്ടു ശതമാനം വരെ കുറവ് വരും. അതുവഴി വില്‍പ്പന മാന്ദ്യത്തിന് കുറക്കാമെന്നാണ്് കണക്കുകൂട്ടല്‍. നിലവില്‍ ബൈക്കുകളുടെയും കാറുകളുടെയും വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 35 ശമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വാഹന നിര്‍മ്മാണ മേഖലയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ ജി.എസ്.ടി. കുറയ്ക്കുകയെന്ന ആശയം ധന മന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. ഇതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജിഎസ്ടി ഫിറ്റ്മെന്റ് കമ്മിറ്റിയാണ് ജിഎസ്ടി 28-ല്‍ നിന്ന് 18 ആക്കുക വഴി 50,000 കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.