സ്റ്റേയില്ല: പൌരത്വ നിയമത്തിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

supreme court says no stay on CAA

പൌരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ പൌരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹർജികൾ പരിഗണിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച കോടതി ജനുവരി രണ്ടോടു കൂടി മറുപടി നൽകാൻ നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകൾ പരിഗണിച്ചത്. ജനുവരി 22 ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി കപിൽ സിബൽ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസിൽ ഹാജരായത്.

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണ് ഹർജി അടിയന്തരമായി പരിഗണിക്കാനോ സ്റ്റേ അനുവദിക്കാനോ സുപ്രിം കോടതി വിസമ്മതിക്കുന്നത്.

content highlights : supreme court says no stay for citizenship amendment bill.