അമേരിക്കന്‍ വിമാന കമ്പനികള്‍ പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്. തീവ്രവാദ ഭീഷണിയുള്ളതിനാലാണ് യു.എസ് വിമാനങ്ങള്‍ പാക് വ്യോമപാതയിലൂടെ പറക്കരുതെന്ന നിര്‍ദേശം നൽകിയത്.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകള്‍ യു.എസ് വിമാനങ്ങളെ ലക്ഷ്യം വെക്കാമെന്ന പ്രസ്താവന യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട് യു.എസ് വിമാന കമ്പനികള്‍ക്കും യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ് മാര്‍ക്കും എഫ്.എ.എ നോട്ടീസ് അയച്ചിട്ടുണ്ട്. ആന്‍റി എയര്‍ക്രാഫ്റ്റ് ഫയര്‍ തുടങ്ങിയ വ്യോമ ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനം താഴ്ന്നു പറക്കുന്ന അവസ്ഥയിലോ, വിമാനം ഇറക്കുകയോ പറന്നുയരുകയോ ചെയ്യുന്ന ഘട്ടത്തിലോ ആക്രമണ സാധ്യതയുണ്ടാകാമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
പാകിസ്താൻ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളും മറ്റ് യു.എസ് സ്റ്റേറ്റ് വിമാനങ്ങളും പാക് വ്യോമാതിര്‍ത്തി ഒഴിവാക്കി യാത്ര ചെയ്യണമെന്നാണ് നിര്‍ദേശം. സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ വീഴ്ചകളോ ഉണ്ടായാൽ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള കർശന നിര്‍ദേശമുണ്ട്.
Content highlight: the US warns air carriers to avoid Pakistan airspace cites threat militants