പൗരത്വ നിയമ ഭേദഗതിക്കെതിരെ 3000 കിലോമീറ്റര്‍ മാര്‍ച്ച് ‘ഗാന്ധി ശാന്തി യാത്ര’ ഇന്ന്

Yashwant Sinha

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും ബിജെപി വിമതനുമായ യശ്വന്ത് സിൻഹ നയിക്കുന്ന ‘ഗാന്ധി ശാന്തി യാത്ര’ ഇന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും സര്‍ക്കാര്‍ സ്പോൺസേര്‍ഡ് അക്രമങ്ങളിൽ അപലപിച്ചു കൊണ്ട് മുംബൈ മുതൽ ഡൽഹി വരെ 3000 കിലോമീറ്റർ മാർച്ചു നടത്താനാണ് തീരുമാനം.

മുംബൈയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന മാർച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ജനുവരി 30 ന് ഡൽഹിയിൽ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ സമാപിക്കും. കര്‍ഷകര്‍ ഉൾപ്പെടെ വിവിധ സംഘടനകൾ പങ്കെടുക്കുമെന്ന് യശ്വന്ത് സിൻഹ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കുക, ജെഎൻയുവിൽ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സ്പോൺസേര്‍ഡ് അക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പാർലമെൻ്റിൽ സർക്കാരിൽ നിന്ന് ഉറപ്പ് നൽകുക തുടങ്ങിയവയാണ് മാർച്ചിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

‘രാജ്യത്തെ വിദ്യാഭ്യാസ, സാമ്പത്തിക മേഖല താറുമാറായി. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഞങ്ങൾ യാത്ര നടത്തുന്നത്’ വാര്‍ത്ത സമ്മേളനത്തിൽ യശ്വന്ത് സിൻഹ പറഞ്ഞു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പ്രഥ്വി രാജ് ചവാൻ, മുൻ എം പി ശത്രുഘ്നൻ സിൻഹ, കോൺഗ്രസ് നേതാവ് ആഷിഷ് ദേശ്‍മുഖ് എന്നിവരും യശ്വന്ത് സിൻഹക്കൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Content highlights: CAA against rally is leading Yashwant Sinha today