ജനങ്ങളും സർക്കാരുകളും എൻപിആർ നടപടികളോട് പ്രതിഷേധിക്കുന്നതിൻറെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിൻറെയും സെൻസസിൻറെയും നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്ന് ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. എൻപിആർ കേരളത്തിൽ നടപ്പാക്കില്ലെന്നും എന്നാൽ സെൻസസുമായി സഹകരിക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് കേരളത്തിൽ നിന്ന് യോഗത്തിനെത്തുക.
എൻപിആറിനും സെൻസസിനും വീടുകൾ കയറിയുള്ള വിവര ശേഖരണം ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ്. നിലവിൽ കേരളവും ബംഗാളും എൻപിആർ പ്രവർത്തനങ്ങൾ നിർത്തിവെച്ചെങ്കിലും ഉപേക്ഷിച്ചതായി പറഞ്ഞിട്ടില്ല.
Content highlights: Central govt to conduct a meeting for supporting NPR in Delhi today