കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് വിശദീകരണം തേടി സുപ്രീം കോടതി

supreme court sends notice to chief secretary for submitting list of all illegal buildings

കേരളത്തിലെ അനധിക്യത കെട്ടിടങ്ങളുടെ ലിസ്റ്റ് കേരളത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അനധികൃതമായ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളുടെ വിവരങ്ങളും ആറ് അഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസിനോട് കോടതി ആവശ്യപ്പെട്ടു. മേജർ രവി സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിലാണ് വിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തിൽ നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക സർക്കാർ കോടതിക്ക് കൈമാറുന്നില്ല എന്നതായിരുന്നു മേജർ രവിയുടെ ഹർജി. മരടിൽ പൊളിച്ച ഫ്ളാറ്റുകളിലൊന്നിൻറെ ഉടമയാണ് മേജർ രവി. രണ്ടു തവണ ഇദ്ദേഹത്തിൻറെ ഹർജികൾ പരിഗണനയിൽ വന്നെങ്കിലും ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനൊപ്പമാണ് മേജര്‍ രവിയുടെ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിച്ചത്. മാര്‍ച്ച് അവസാനം ഹര്‍ജി വീണ്ടും ബെഞ്ച് പരിഗണിക്കും. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് അറിയണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

content highlights: supreme court sends notice to chief secretary for submitting list of all illegal buildings