പ്ലാസ്മ തെറാപ്പി കൊവിഡിനെ പ്രതിരോധിക്കും എന്നതിന് തെളിവില്ല; ആരോഗ്യ മന്ത്രാലയം 

കൊറോണ വൈറസ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമാകും എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്ലാസ്മ തെറാപ്പിയെ സംബന്ധിച്ച് പഠനം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗര്‍വാൾ അറിയിച്ചു. 

പ്ലാസ്മ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഐ.സി.എം.ആര്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരേയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുന്നത് വരേയും പ്ലാസ്മ തെറാപ്പി ഗവേഷണത്തിനൊ പരീക്ഷണ ആവശ്യത്തിനൊ മാത്രമേ ഉപയോഗിക്കാവൂ. ശരിയായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവാൻ സാധ്യതയുണ്ട്. ഈ പ്രതിരോധ ചികിത്സാ രീതിക്ക് അംഗീകാരം ലഭിക്കാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. 

രാജ്യത്ത് 24 മണിക്കൂറിനിടെ 1543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 29,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പേര്‍ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 23.3 ശതമാനമാണ്. ഇത് മികച്ച വര്‍ദ്ധനവാണെന്നും ലാവ് അഗര്‍വാള്‍ അറിയിച്ചു. 

content highlights: No Evidence To Support Plasma Therapy As COVID-19 Treatment: Government