ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഹെെക്കോടതിയിൽ ഹർജി

plea in Kerala high court against the salary ordinance of state government

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിൽ ഹർജി നൽകി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഓർഡിനൻസ് നിയമപരമല്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശമ്പളം ഭരണഘടന നൽകുന്ന അവകാശമാണ്. ഇത്തരമൊരു ഓർഡിനൻസിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തടയാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. 

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനാണ് സർക്കാർ അനുമതി നൽകിയത്. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഈ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്ന് മനസിലാക്കിയാണ് സംസ്ഥാനം ഓ‌ർഡിനൻസ് കൊണ്ടുവന്നത്. 

ഓർഡിനൻസിൽ 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വയ്ക്കുന്നത്. ഇത് എന്ന്  കൊടുക്കുമെന്ന് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്. ഇതിനെതിരെയാണ് ഹർജി. 

content highlights: plea in Kerala high court against the salary ordinance of state government