ആഭ്യന്തര വിമാന സർവീസുകൾ തുടരുന്നു; ആദ്യദിനം യാത്ര ചെയ്തത് 39,000 പേര്‍, റദ്ദാക്കിയത് 630 സര്‍വീസുകള്‍

On Day 1, India operated 532 flights to ferry 39,000 passengers across states

ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ച ദിവസമായ ഇന്നലെ മാത്രം രാജ്യത്ത് വിവിധയിടങ്ങളിലേക്ക് സഞ്ചരിച്ചത് 39,000 യാത്രക്കാരെന്ന് റിപ്പോര്‍ട്ട്. 532 വിമാനങ്ങളാണ് ഇന്നലെ സർവീസ് നടത്തിയത്. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. ‘രണ്ടുമാസത്തിനു ശേഷം ഇന്നലെ 39,231 യാത്രക്കാരെയും കൊണ്ട് 532 വിമാനങ്ങള്‍ പറന്നു. ഇന്ത്യന്‍ ആകാശം സജീവമായിരിക്കുന്നു. ആന്ധ്രയില്‍ 26 മുതലും പശ്ചിമബംഗാളില്‍ 28 മുതലും വിമാനം പറന്നു തുടങ്ങും. സര്‍വീസുകള്‍ ക്രമേണ വര്‍ധിപ്പിക്കും’. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

അതേസമയം സര്‍വീസ് നടത്തിയതിനെക്കാൾ അധികം വിമാനങ്ങള്‍ കഴിഞ്ഞ ദിവസം റദ്ദാക്കേണ്ടി വന്നു. 630 സർവീസുകളാണ് റദ്ദാക്കിയത്. പശ്ചിമബംഗാള്‍ ചുഴലിക്കാറ്റിൻ്റെ കെടുതിയില്‍ പെട്ടതിനാല്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചതോടെ ആ വഴിക്കുള്ള യാത്രകളെല്ലാം റദ്ദാക്കേണ്ടി വന്നു. ആന്ധ്രാപ്രദേശിന് വ്യക്തമായ മാര്‍ഗനിര്‍‍ദ്ദേശങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുണ്ടായിരുന്നതിനാല്‍ അവിടേക്കുള്ള സർവീസുകളും മുടങ്ങി. പലരും യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്.

content highlights: On Day 1, India operated 532 flights to ferry 39,000 passengers across states