രാജ്യത്തെ കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ റിപ്പോർട്ട്. ഹോട്ട്സ്പോട്ടുകളിലുള്ള ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സീറോ സർവ്വെയാണിത്.
രാജ്യത്തിലെ ഹോട്ട്സ്പോട്ടുകളായ മുബെെ, പൂനെ, താനെ, ഡൽഹി, ഇൻഡോർ, കൊൽക്കത്ത, ചെന്നെെ, അഹമ്മദാബാദ്, സൂരറ്റ്, ജയ്പൂർ എന്നിവടങ്ങളിൽ നിന്ന് സാംപിൾ ശേഖരിച്ചാണ് പഠനം നടത്തിയത്. രാജ്യത്തിൻ്റെ 70 ശതമാനം കൊവിഡ് കേസുകളും ഈ നഗരങ്ങളിൽ നിന്നാണ്. ഈ നഗരങ്ങളിലെ 10 കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്ന് 500 സാംപിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 30 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും അതേസമയം ബാധിച്ചവരിൽ പലരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ടെന്നും പഠനം പറയുന്നു.
ഐജിജി ആൻ്റിബോഡിയുടെ സാനിധ്യം ഉണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡിയാണ് ഐജിജി. കൊവിഡ് ബാധയേറ്റ 14 ദിവസത്തിന് ശേഷമാണ് ആൻ്റീബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത്. പിന്നീട് മാസങ്ങളോളം ഈ ആൻ്റിബോഡി രോഗം സ്ഥിരീകരിച്ച ആളുടെ രക്തത്തിൽ ഉണ്ടാവും. രോഗം വന്ന് മാറിയ ഒരാളിലാണ് ടെസ്റ്റ് നടത്തുന്നത്. 70 ജില്ലകളില്‍ നിന്നായി 24,000 സാമ്പിളുകള്‍ ശേഖരിച്ചെന്നാണ് ഐസിഎംആർ റിപ്പോർട്ട്.
content highlights: ICMR’s serosurvey: Report suggests 30% of people in containment zones exposed to coronavirus and recovered