വര്‍ഗ്ഗീയ പ്രക്ഷോഭം: ലണ്ടനില്‍ 21 മണിക്കൂറിനിടെ 100 അറസ്റ്റ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത പ്രതിഷേധം

ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കനക്കുന്നു. ലണ്ടനില്‍ മാത്രം നൂറോളം പേരെയാണ് അക്രമാസക്തമായ ക്രമക്കേട്, നിയമപാലകര്‍ക്ക് നേരെയുള്ള ആക്രമണം, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ലണ്ടന്‍ മെട്രാപൊലിറ്റന്‍ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആയിരത്തോളം പേരാണ് പൊലീസിന്റെ വര്‍ഗീയ ക്രൂരതകള്‍ക്കെതിരെ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനിടെ, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങള്‍ അക്രമപരമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. കൂടാതെ, തീവ്ര വലതുപക്ഷ സംഘടനകള്‍ ലണ്ടന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി വലിയ ഗ്രൂപ്പുകളായി മാറി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും സംഭവം അക്രമാസക്തമാകാന്‍ കാരണമായി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് യു കെ സെക്രട്ടറി പ്രിതി പട്ടേല്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം ഒരു തിരിച്ചു വരവിലേക്ക് മാറിക്കൊണ്ടിരികികുകയാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ ആഫ്രിക്കന്‍, അമേരികക്ന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കസ്റ്റഡി കൊലപാതകത്തിന് ശേഷം വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിന്റെ ശവസംസ്‌കാര ദിനത്തില്‍, ഫ്‌ളോയിഡ് മരിക്കാനിടയായ 8 മിനിറ്റ് 46 സെക്കന്റ് മുട്ട് കുത്തി നിന്ന് വിവിധ രാജ്യങ്ങളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

Content Highlight: London Police arrest 100 people in 21 hours on Black Lives Matter protest