സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി സമരങ്ങൾ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും, എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
എത്ര സമരങ്ങൾക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളതെന്നും, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളുമായി ബന്ധപെട്ട് എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, സമരങ്ങളിൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കപെട്ടോ, ഇന്ധന വില വർധനവിന് എതിരെ 16 ന് സിപിഎം നടത്തുന്ന സമരത്തിന് എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് കോടതി വിശദീകരണം ആവശ്യപെട്ടിട്ടുള്ളത്. കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്ന പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാണ് മൂന്നുപേര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. പലയിടത്തും സമരങ്ങളില്‍ സംഘര്‍ഷമുണ്ടാകുകയും സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്. ഇത് രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം സമരങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങൾ നാളെ തന്നെ നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു
Content Highlights; plea in kerala high court to stop protest of political parties during covid period