റഷ്യയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണൽ; പാർശ്വഫലങ്ങളില്ല

റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-വി സുരക്ഷിതമാണെന്ന് മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ്. വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്നും കൊറോണ വെെറസിനെതിരായ ആൻ്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടുവെന്നും ലാൻസെറ്റ് വ്യക്തമാക്കി. 

ജൂൺ-ജൂലെെ മാസങ്ങളിൽ 76 പേരിലാണ് റഷ്യ വാക്സിൻ പരീക്ഷണം നടത്തിയത്. ഇവരിലെല്ലാം 21 ദിവസത്തിനുള്ളിൽ കൊവിഡ് ആൻ്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടതായി ലാൻസെറ്റ് പറഞ്ഞു. കൂടാതെ വാക്സിൻ 28 ദിവസത്തിനുള്ളിൽ ടി സെൽ റെസ്പോൺസും നൽകുന്നുണ്ടെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്. 42 ദിവസമായി ഇവരെ നിരീക്ഷിച്ച് വരികയാണ്. ഇതുവരെ പാർശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിൻ സുരക്ഷിതമാണെന്ന സൂചനയാണ് നൽകുന്നതെന്ന് ലാൻസെറ്റിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം വാക്സിന് പൂർണ്ണമായ അംഗീകാരം നൽകുന്നതിന് മുൻപ് ദീർഘകാല അടിസ്ഥാനത്തിലുള്ള പ്ലാസിബോ താരതമ്യ പഠനം നടത്തണമെന്ന് ലാൻസെറ്റ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസമായിരുന്നു റഷ്യ പുതിയ വാക്സിന് അംഗീകാരം നൽകിയത്. ലോകത്ത് ആദ്യമായി റെജിസ്റ്റർ ചെയ്ത കൊവിഡ് വാക്സിനാണ് റഷ്യയുടെ സ്ഫുടിനിക്-വി. 

content highlights: Russian vaccine safe, induces antibody response in small human trials: Lancet study