കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ലെന്നാണോ; അതിഥി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാവിലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി 

കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ കെെയ്യിൽ കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ല എന്നാണോ പറയുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. 

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസമായ ഇന്നലെ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗ് വാർ ആണ് കുടിയേറ്റ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് പറഞ്ഞത്. ഇതിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ലോക്ക് ഡൗണിനിടെ എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്ന് മോദി സർക്കാരിന് അറിയില്ല. എത്രപേർക്ക് ജോലി നഷ്ടമായെന്നും അറിയില്ല. അവർ മരിച്ച കാര്യം ലോകം മുഴുവൻ അറിഞ്ഞതാണ്. ആളുകളുടെ ജീവൻ നഷ്ടമായത് മോദി സർക്കാർ പരിഗണിക്കുന്നില്ല എന്നതാണ് ദുഖകരമായ കാര്യം. രാഹുൽ ഗാന്ധി പറഞ്ഞു. മാർച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 

content highlights: “You Didn’t Count So No One Died?” Rahul Gandhi Taunts PM Over Migrants